മലയാള കവിതയുടെ കാല്പനിക കാന്തിയും മിസ്റ്റിക് പാരമ്പര്യവും സമ്മേളിക്കുന്നതാണ് ജിയുടെ കാവ്യലോകം. അതീന്ദ്രിയ രഹസ്യം തേടിയുള്ള അന്വേഷണം (മിസ്റ്റിസിസം) ജിയുടെ കവിതകളിലെ പ്രധാന അന്തര്‍ധാരയാണ്. അദ്ദേഹത്തിന്റെ രചനകളിലെ കാല്പനികതയാകട്ടെ പ്രപഞ്ചത്തോടുള്ള ഉന്മുഖമായ ആരാധനയായിരുന്നു. പ്രകൃതിയുടെ സൗന്ദര്യാതിശയത്തില് ലയിച്ചു പാടിയ കവിയായി ജി എന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്. വിശ്വത്തിന്റെ നിഗൂഢവും അപ്രാപ്യവുമായ ചൈതന്യം കവിയെ എന്നും മോഹിപ്പിച്ചു. വിശ്വശക്തിയോടുള്ള ആരാധന കലര്‍ന്ന വിധേയത്വം ഒരു മോശം പ്രവണതയായി ജി കണ്ടിരുന്നില്ല. അതേസമയം, ആര്‍ദ്രമായ ഒരു പ്രപഞ്ചവീക്ഷണം എന്നും വച്ചുപുലര്‍ത്തുകയും ചെയ്തു.
ആധുനിക ജീവിതത്തിന്റെ പ്രവണതകളും പരാധീനതകളും അതിന്റെ പിന്നിലുള്ള രാഷ്ട്രീയബോധവും ജി. ശങ്കരക്കുറുപ്പിന് അന്യമായിരുന്നില്ല. സ്വാതന്ത്ര്യത്തിന്റെ അനിവാര്യതയും മതങ്ങള്‍ തമ്മിലുള്ള സഹിഷ്ണുതയും സാമുദായിക സാഹോദര്യവും ഇവിടെ പുലരണമെന്ന് കവി ആഗ്രഹിച്ചു. ആ തത്വത്തില്‍ ഊന്നിക്കൊണ്ടുള്ള രചനകള്‍ നിര്‍വഹിക്കാന്‍ ഉത്സാഹിക്കുകയും ചെയ്തു. എന്നാല്‍ തന്റെ സമകാലിക കവികളെപ്പോലെ പ്രത്യക്ഷമായി സാമൂഹികജീവിതം കവിതയില്‍ ചര്‍ച്ച ചെയ്യാന്‍ ജി തയാറായില്ല. ഇടശേരി ഗോവിന്ദന്‍നായര്‍, വൈലോപ്പിള്ളി, എന്‍.വി. കൃഷ്ണവാരിയര്‍ എന്നിവരെപ്പോലെ സാമൂഹിക വിഷയങ്ങള്‍ നേരിട്ട് കവിതയ്ക്ക് വിഷയമാക്കിയില്ല. ഇടശേരിയുടെ കാവിലെ പാട്ട്, പൂതപ്പാട്ട്, വൈലോപ്പിള്ളിയുടെ ആസാം പണിക്കാര്, എന്‍.വിയുടെ തീവണ്ടിയിലെ പാട്ട് തുടങ്ങിയ കവിതകള്‍ക്ക് സമാനമായ ആശയഗതികള്‍ അവതരിപ്പിക്കാന്‍ ജി ശ്രദ്ധാലുവായിരുന്നില്ല.
അതിനപ്പുറത്തുള്ള ഒരു ദാര്‍ശനിക തലമാണ് ജി. അന്വേഷിച്ചതും കണ്ടെത്തിയതും. അദ്ദേഹത്തിന്റെ ദര്‍ശനം പ്രപഞ്ചവുമായി ബന്ധപ്പെട്ട സൂക്ഷ്മനിരീക്ഷണം തന്നെയായിരുന്നു. ശാസ്ത്രബോധവും ശാസ്ത്രീയ നിരീക്ഷണവും ജി. ശങ്കരക്കുറുപ്പിന്റെ കവിതകളില്‍ കാണാം. വിശ്വദര്‍ശനം പോലുള്ള രചനകള്‍ ഉദാഹരണം. ജിയുടെ കാല്പനിക പാരമ്പര്യം ഊര്‍ജം നേടുന്നത് പ്രധാനമായും വള്ളത്തോള്‍ നാരായണമേനോന്റെ കൃതികളില്‍ നിന്നാണെന്ന് കാണാം. വള്ളത്തോളിന്റെ സ്കൂളില്‍ നിന്നാണ് ജി വരുന്നത് എന്ന് സാരം. എന്നാല്‍ കാല്പനികതയുടെയും മിസ്റ്റിസിസത്തിന്റെയും ചിറകില്‍ എത്രയോ ആകാശങ്ങള്‍ കീഴടക്കിയാണ് ജിയുടെ കവിത വളര്‍ന്നുവികസിച്ചത്.
എറണാകുളം ജില്ലയിലെ കാലടിക്കടുത്ത് നായത്തോട് എന്ന ഗ്രാമത്തില്‍ നെല്ലിക്കാപ്പുള്ളി ശങ്കരവാരിയരുടെയും വടക്കിനി വീട്ടില്‍ ലക്ഷ്മിക്കുട്ടിയമ്മയുടെയും മകനായി 1901 ജൂണ്‍ മൂന്നിനാണ് ശങ്കരക്കുറുപ്പിന്റെ ജനനം. പെരുമ്പാവൂര്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. മൂവാറ്റുപുഴ വെര്‍ണാകുലര്‍ ഹയര്‍ സെക്കൻഡറിയില്‍നിന്ന് പണ്ഡിത പരീക്ഷയും വിദ്വാന് പരീക്ഷയും പാസായി. പതിനേഴാം വയസില്‍ ഹെഡ്മാസ്റ്ററായി ജോലിയില്‍ പ്രവേശിച്ച ചരിത്രവും അദ്ദേഹത്തിനുണ്ട്. 1937ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അധ്യാപകനായതോടെ ജിയുടെ സര്‍ഗജീവിതവും സാഹിത്യജീവിതവും പരക്കെ ശ്രദ്ധിക്കപ്പെട്ടു. 1931ലായിരുന്നു സുഭദ്രയുമായുള്ള വിവാഹം. ആ ദാമ്പത്യത്തില്‍ രണ്ടുമക്കള്‍. രവീന്ദ്രനാഥും രാധയും. രാധയെ വിവാഹം ചെയ്തത് പ്രശസ്ത നിരൂപകനും അധ്യാപകനുമായ ഡോ. എം. അച്യുതന്. അദ്ദേഹം ഇന്നില്ല.
നാലാം വയസില്‍ കവിതകള്‍ എഴുതിത്തുടങ്ങി. സാഹിത്യകൗതുകം (നാലുഭാഗം), സൂര്യകാന്തി, നവാതിഥി, പൂജാപുഷ്പം, ചെങ്കതിരുകള്‍, നിമിഷം, മുത്തുകള്‍, വനഗായകന് എന്നിവയാണ് പ്രധാന കൃതികള്‍. രവീന്ദ്രനാഥ ടാഗോറിന്റെ കവിതകളോട് വലിയ ആഭിമുഖ്യമുണ്ടായിരുന്നു ജി. ശങ്കരക്കുറുപ്പിന്. അതിന്റെ ഭാഗമായി ടാഗോറിന്റെ ഗീതാഞ്ജലി മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തു. അതുപോലെ കാളിദാസന്റെ മിസ്റ്റിക് സ്വഭാവമുള്ള മേഘസന്ദേശം ‘മേഘഛായ’ എന്ന പേരില്‍ മലയാളത്തിലേക്ക് മൊഴി മാറ്റി.
ചന്ദനക്കട്ടില്‍, പെരുന്തച്ചന് തുടങ്ങിയ ആഖ്യാന കവിതകള്‍ ഏറെ പ്രസിദ്ധമാണ്. പെരുന്തച്ചന് മകനോട് തോന്നുന്ന അസൂയ കലര്‍ന്ന വികാരം തന്നെയാണ് പെരുന്തച്ചന് എന്ന കവിതയുടെ വിഷയം. പ്രകൃതിയെയും പരിസ്ഥിതിയെയും ചൂഷണം ചെയ്യുന്ന ഉപരിവര്‍ഗത്തിന്റെ സമീപനങ്ങള്‍ക്കു മുന്നില്‍ നിസഹായമാകുന്ന പ്രപഞ്ചത്തിന്റെ ഗദ്ഗദം തന്നെയാണ് ചന്ദനക്കട്ടില്‍ എന്ന കഥാകാവ്യം. മലയാളികള്‍ ഹൃദയപൂര്‍വം ഏറ്റുവാങ്ങിയ കാവ്യമാണ് ചന്ദനക്കട്ടിൽ. ‘വിശ്വദര്‍ശനം’ എന്ന കവിതയാകട്ടെ വിശ്വത്തിന്റെ മഹാക്ഷേത്രത്തിനു മുന്നില്‍ വിസ്മയഭരിതനായി നില്ക്കുന്ന കവിയെ കാണിച്ചു തരുന്നു.
ജി. ശങ്കരക്കുറുപ്പിന്റെ പ്രധാനപ്പെട്ടതും ഏറ്റവും വായിക്കപ്പെട്ടതുമായ ഒറ്റക്കവതിയാണ് ‘ഇന്നു ഞാന്‍ നാളെ നീ’. കവിത ഇങ്ങനെ തുടങ്ങുന്നു:
“ഇന്നു ഞാന്‍ നാളെ നീ, ഇന്നു ഞാന്‍ നാളെ നീ
ഇന്നും പ്രതിധ്വനിക്കുന്നിതെന്നോര്‍മ്മയില്‍!
പാതവക്കത്തെ മരത്തിന് കരിനിഴല്‍
പ്രേതം കണക്കെ ക്ഷണത്താല്‍ വളരവേ
എത്രയും പേടിച്ചരണ്ട ചില ശുഷ്ക
പത്രങ്ങള്‍ മോഹം കലര്‍ന്നു പതിക്കവേ
ആസന്നമൃത്യുവാം നിശ്ചേഷ്ട മാരുതന്‍
ശ്വാസമിടക്കിടക്കാഞ്ഞു വലിക്കവേ”
സന്ധ്യാസമയത്ത് വഴിവക്കില്‍ നില്ക്കുന്ന കവിയുടെ മനസിനെ ഉലയ്ക്കുന്ന കാഴ്ചകളാണ് കാണുന്നത്. അന്തിവാനവും സന്ധ്യാശോണിമയും സാധാരണ സംഭവമാണ്. എന്നാല്‍ മൃത്യുബോധം മുഴച്ചുനില്‍ക്കുന്ന കവിയുടെ ഭാവന അവിടെയെല്ലാം മരണത്തിന്റെ ഗന്ധം തേടുകയാണ്. കവിതയുടെ അവസാനം ഒരു ശവമഞ്ചം വഹിച്ചുകൊണ്ടുള്ള യാത്രയും കാണുന്നു.
“ഇല്ല പൂവര്‍ഷം, വിഷാദം കിടന്നല
തല്ലുന്ന പൈതലിന് കണ്ണുനീരെന്നിയേ!
വന്നു തറച്ചിതെന്‍ കണ്ണിലാപെട്ടിമേല്
നിന്നുമാറക്ഷരം ‘ഇന്നു ഞാന്‍ നാളെ നീ’
ഒന്നു നടുങ്ങി ഞാ, നാ നടുക്കം തന്നെ
മിന്നുമുഡുക്കളില്‍ ദൃശ്യമാണിപ്പൊഴും.”
ശവപ്പെട്ടിയില്‍ എഴുതിവച്ച വാക്യം മരണത്തിന്റെ അനിവാര്യതയായി കവി കാണുന്നു. ഇത്ര സാധാരണമായ സംഭവത്തിലും അപൂര്‍വദര്‍ശനം കണ്ടെത്താന്‍ കവിക്ക് സാധിക്കുന്നുണ്ട്. ഇന്നു ഞാന്‍ നാളെ നീ എന്നത് പ്രപഞ്ചനിയമമാണ്. അത് ഭൂമിയില്‍ മാത്രമല്ല, അകലെയുള്ള നക്ഷത്രങ്ങളിലും തെളിയുന്നു എന്നാണ് കവി പറയുന്നത്.
കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം അലങ്കരിച്ച ജി. ശങ്കരക്കുറുപ്പ് കേന്ദ്രസാഹിത്യ അക്കാദമി അംഗമായും പ്രവര്‍ത്തിച്ചു. 1965ല്‍ ജി ആദ്യമായി ജ്ഞാനപീഠ പുരസ്കാരം മലയാളത്തിലേക്ക് കൊണ്ടുവന്നു. ജിയുടെ ‘ഓടക്കുഴല്‍’ എന്ന കൃതിക്കായിരുന്നു സമ്മാനം. കേരള സാഹിത്യ അക്കാദമിയുടെയും കേന്ദ്രസാഹിത്യ അക്കാദമിയുടെയും അവാര്‍ഡുകള്‍ ജിയെ തേടിയെത്തിയിരുന്നു. രാജ്യസഭാംഗം എന്ന നിലയിലും അദ്ദേഹം പ്രവര്‍ത്തിച്ചു. പത്മഭൂഷണ്‍ ബഹുമതി നല്കി രാഷ്ട്രം ജിയെ ആദരിക്കുകയുണ്ടായി.
ജിയുടെ കവിതകള്‍ ചലച്ചിത്രഗാനങ്ങളായും ശ്രദ്ധേനേടി. നിര്‍മല, അഭയം തുടങ്ങിയ ആറ് ചിത്രങ്ങള്‍ക്ക് അദ്ദേഹം പാട്ടെഴുതി. സാഗരഗീതം എന്ന കവിത ‘ശ്രാന്തമംബരം നിദാഘോഷ്മള സ്വപ്നാക്രാന്തം’ എന്നു തുടങ്ങുന്ന ചലച്ചിത്രഗാനമായി പരിണമിക്കുകയുണ്ടായി. 1978 ഫെബ്രുവരി രണ്ടിനായിരുന്നു ജിയുടെ വിയോഗം. അദ്ദേഹത്തിന്റെ പേരില്‍ ഓടക്കുഴല്‍ അവാര്‍ഡ് വര്‍ഷംതോറും നല്കിവരുന്നു.
ശങ്കരക്കുറുപ്പിന്റെ കവിതകളെ വിമര്‍ശിച്ചുകൊണ്ട് സുകുമാര്‍ അഴീക്കോട് രചിച്ച ‘ശങ്കരക്കുറുപ്പ് വിമര്‍ശിക്കപ്പെടുന്നു’ എന്ന കൃതി സാഹിത്യലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടുവെങ്കിലും ജിയുടെ കാവ്യലോകത്ത് വിഹരിക്കുന്ന ആസ്വാദകര്‍ക്ക് അത് ഒരിക്കലും വിലങ്ങുതടിയായില്ല. വിമര്‍ശനകൃതി വന്നശേഷം ജിയുടെ കൃതികള്‍ കൂടുതല്‍ വായിക്കപ്പെടുകയാണുണ്ടായത്. ഇന്നും കവിതയുടെ സന്ധ്യാകാശത്ത് വിഷാദത്തിന്റെ ശോണിമ പരത്തി ജിയുടെ കല്പനകള് തെളിയുകയാണ്.